ഏപ്രിൽ 1 ന് 2000 രൂപയുടെ നോട്ടുകൾ ഏ മാറ്റി വാങ്ങാനോ നിക്ഷേപിക്കാനോ ഉള്ള സൗകര്യം ലഭ്യമാകില്ലെന്ന് ആർബിഐ അറിയിച്ചു. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇത് സാധിക്കാത്തതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ 19 റിസർവ് ബാങ്ക് ഓഫീസുകളിലും എപ്രിൽ രണ്ടാം തീയതി മുതൽ ഈ സേവനം പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 19നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് ഫെബ്രുവരി 29 വരെയുള്ള കാലയളവിലായി 2,000 രൂപ നോട്ടുകളുടെ ഏകദേശം 97.62 ശതമാനവും ബാങ്കുകൾക്ക് ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഏകദേശം 8,470 കോടി രൂപയുടെ നോട്ടുകൾ പൊതുജനങ്ങളുടെ പക്കലുണ്ടെന്നും കണക്കാക്കുന്നു.
നിലവിൽ രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2000 രൂപ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഉള്ള സൗകര്യം ഉണ്ട്. കൂടാതെ ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിനായി ആളുകൾക്ക് ഈ നോട്ടുകൾ തപാൽ ഓഫീസിൽ നിന്ന് ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും ഇന്ത്യ പോസ്റ്റ് വഴി അയയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. 2000 രൂപ നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും കഴിഞ്ഞ വർഷം സെപ്റ്റംബർ 30-നകം അവ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണമെന്നും ആർബിഐ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതിനുള്ള സമയപരിധി ഒക്ടോബർ 7 വരെ നീട്ടി നൽകുകയും ചെയ്തു. നിലവിൽ അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപാൽ, ഭൂവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നീ ആർബിഐ ഓഫീസുകളിലാണ് ആളുകൾക്ക് നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുള്ളത്. 2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിന് ശേഷം 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.
.jpeg)
0 Comments