തിരുവനന്തപുരം: കൊലപാതകകേസിൽ ജീവപര്യന്തം തടവിന് വിധിച്ച പ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.  പന്ത്രണ്ടു വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശിയായ ബംഗാളി യുവാവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. മലയാളം അറിയാത്ത പ്രതിയുടെ കുറ്റസമ്മതമൊഴി മലയാളത്തിലായതാണ് പ്രതിയെ വെറുതെ വിടാൻ കാരണമായത്.

2012 ല്‍ കുന്ദംകുളം ആലിന്‍തൈ പ്രദേശത്തെ ഹോളോബ്രിക്ക്‌സ് നിര്‍മ്മാണ യൂണിറ്റിന് സമീപം നടന്ന പ്രദീപ് റായി കൊലപാതക കേസില്‍ 2018 ല്‍ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പ്രതിയായ സനത് റായിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ ചെയ്ത അപ്പീലിലെ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയെ വെറുതെ വിട്ടത്


പ്രതിയെ തിരുവനന്തപുരം തുറന്ന ജയിലില്‍ നിന്നും ബുധനാഴ്ച്ച( 11\10‌\2023) വൈകീട്ട് അധികൃതര്‍ മോചിപ്പിച്ചു.

കുറ്റം ചെയ്തത് സനത് റായി ആണെന്ന് സംശയത്തിന് അതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. മലയാളം അറിയാത്ത പ്രതിയുടെ മലയാളത്തിലുള്ള കുന്ദംകുളം പോലീസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ്‌കുമാര്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ശരത് ബാബു കോട്ടക്കല്‍, റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.