നാല് മേഖലകൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രധാനമന്ത്രി ഗതിശക്തി മിഷൻ , എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, ഉത്പാദനക്ഷമത വർധിപ്പിക്കൽ, നിക്ഷേപ വർധന എന്നിവയാണ് ഈ നാല് മേഖലകൾ. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തെ വികസനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. പിഎം ഗതിശക്തിയിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മയ്‌ക്ക് പരിഹാരം കാണും. ആത്മനിർഭർ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.


ഗതാഗതം

25,000 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പിക്കും. 100 കാര്‍ഗോ ടെർമിനലുകള്‍ മൂന്ന് വർഷത്തിനകം. ദേശീയ റോപ് വേ വികസനം, കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം തുടങ്ങും. ഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ 20,000 കോടി രൂപ അനുവദിക്കും. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ തുടങ്ങി ഏഴ് ഗതാഗതമേഖലകളിൽ ദ്രുതവികസനം കൊണ്ടുവരും. അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂർത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.


കാർഷികം

കാർഷിക മേഖലയ്‌ക്കും ഗുണകരമായ ധാരാളം പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2.73 ലക്ഷം കോടി രൂപ താങ്ങുവിലയ്‌ക്കായി അനുവദിക്കും. എണ്ണക്കുരുകളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതിയുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്‌ക്കായി രണ്ട് ലക്ഷം കോടിയാണ് നീക്കി വച്ചിരിക്കുന്നത്.


വ്യാവസായിക മറ്റു മേഖലകൾ

 ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായ പദ്ധതി അടുത്ത സാമ്പത്തിക വർഷം കൂടി തുടരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോർട്ടല്‍ അവതരിപ്പിക്കും. പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടും. ഇതിന് നിംഹാന്‍സ് നേതൃത്വം നല്‍കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രധാനമന്ത്രി വികസന പദ്ധതി രൂപീകരിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. 1500 കോടി രൂപ തുടക്കത്തില്‍ നീക്കിവെക്കും. എല്ലാ പോസ്റ്റ് ഓഫീസുകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴിലാക്കും. എ ടി എമ്മുകളും തുടങ്ങും.