പാമ്പ് കടിയേറ്റാല്‍ ചികിത്സക്ക് വനംവകുപ്പില്‍നിന്ന് ലഭിക്കുക ഒരുലക്ഷം രൂപ വരെ. ഇതിനായി ആശുപത്രി ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിച്ചാല്‍ മതി. 2018 ഏപ്രില്‍ അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 17/2018 വനം വകുപ്പ് പ്രകാരമാണ് വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാള്‍ക്ക് ചികിത്സക്ക് ചെലവായ തുക പരമാവധി ഒരുലക്ഷം രൂപ വരെയാക്കി നിജപ്പെടുത്തിയത്. പട്ടിക വര്‍ഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന തുക പരിധിയില്ല. ചികിത്സ നടത്തിയ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്


പാമ്പ് കടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ടുലക്ഷം രൂപ വരെയും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകള്‍, ആശുപത്രിയില്‍ പോകാന്‍ ഉപയോഗിച്ച്‌ വണ്ടിയുടെ ട്രിപ്ഷീറ്റ് എന്നിവയും പരിക്കേറ്റയാളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്‍റെ ആദ്യപേജ്, ഡിസ്ചാര്‍ജ് സമ്മറി, പാമ്പ്  കടിച്ചതാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ അപേക്ഷ നല്‍കണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. എല്ലാ ബില്ലുകളുടെയും യഥാർത്ഥ കോപ്പി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.