ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും.  ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

'നമ്മുടെ പെണ്‍മക്കള്‍ക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ അതിന് പിന്തുണ നല്‍കും. നമുക്ക് നോക്കാം ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക' - ഒവൈസി പറഞ്ഞു. 

കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്നപേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.