നടന്‍ ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ നിര്‍ണായകമായ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ തന്നെ പരിശോധിക്കും. ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പാറ്റേണ്‍ ലോക്കുകളും പാസ്‌വേര്‍ഡും ദിലീപ് കോടതിക്ക് കൈമാറി.


നാളെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുക. ഈ പശ്ചാത്തലത്തിലാണ് ദിലീപിന്റെ അഭിഭാഷകര്‍ നേരിട്ടെത്തി കോടതിക്ക് പാറ്റേണ്‍ ലോക്കുകള്‍ കൈമാറിയത്. കേസിലെ ഒന്ന്, രണ്ട്, നാല്് പ്രതികളുടെ ഫോണുകളുടെ പാസ്‌വേര്‍ഡുകളാണ് കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ഫോണ്‍ ലോക്കുകള്‍ അഞ്ച് മണിക്ക് മുന്‍പ് കൈമാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. 2.50 ന് തന്നെ അഭിഭാഷകര്‍ പാറ്റേണുകള്‍ കൈമാറുകയായിരുന്നു.

ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഫോണ്‍ അണ്‍ലോക്ക് പാറ്റേണ്‍ കോടതിക്ക് നല്‍കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആറ് ഫോണുകളില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രയമുണ്ടെന്ന് കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.